Skip to main content

ഓര്‍മകളുണ്ടായിരിക്കണം മറക്കാതിരിക്കാന്‍





രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ എസ്.ജാനകിക്കൊപ്പം പോയ അനുഭവം ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ!

വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്... ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല.

ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം 'തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍....' പാട്ട് ഭാസ്‌കരന്‍ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
ജാനകി പിന്നെയും പാടി. 'ഒരു കൊച്ചു സ്വപ്‌നത്തിന്‍..., ആരാധികയുടെ പൂജാ കുസുമം..., കേശാതിപാദം തൊഴുന്നേന്‍...., നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍...' ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോള്‍ സ്വയമറിയാതെ മാസ്റ്റര്‍ അതില്‍ പങ്കുചേരുന്നുണ്ടായിരുന്നു.

മടങ്ങാന്‍ നേരം, സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ എസ്.ജാനകി എഴുന്നേറ്റപ്പോള്‍ അവരുടെ നേരെ കൈകൂപ്പി നിഷ്‌ക്കളങ്കമായ ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നായി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം... എസ്.ജാനകിയുടെ വിതുമ്പല്‍ തൊണ്ടയില്‍ തടഞ്ഞുപോയി..

'മറക്കാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണ് അതിലെളുപ്പം' എന്ന് എഴുതിയ പാട്ടുകാരനാണ് പി.ഭാസ്‌കരന്‍. മുറപ്പെണ്ണിലെ 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന ഗാനത്തില്‍. പക്ഷേ, മലയാളികളുടെ ആ പ്രിയ പാട്ടെഴുത്തുകാരനും കുറച്ചുനാള്‍ മറവിയുടെ ലോകത്തായിരുന്നു.

മനുഷ്യന്‍ ജീവിക്കുന്നത് അവന്റെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളിലാണെന്ന് എം.എന്‍ വിജയന്‍ എഴുതിയിട്ടുണ്ട്. ചിന്ത, പ്രവൃത്തി, പ്രതീക്ഷ എന്നിങ്ങനെയാണ് അദ്ദേഹം ആ കാലങ്ങളെ വിശദീകരിച്ചത്. ഭൂതമാണ് ഓര്‍മകള്‍. ഓര്‍മകളില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും പ്രതീക്ഷകളും സമ്പൂര്‍ണമായെന്നുവരില്ല.
ഓര്‍മ എന്ന പേരില്‍ ഒരു ശലഭമുണ്ട്. ആരാണ് ഒരു ശലഭത്തിന് ഓര്‍മ എന്ന് പേരിട്ടതാവോ. ഓര്‍മ എന്ന പേരിനേക്കാള്‍ നല്ല മറ്റെന്ത് പേരുണ്ട് ഒരു ശലഭത്തിനിടാന്‍. ഓര്‍മകള്‍ മനസ്സില്‍ പെയ്യുന്നത് ഒരു കൂട്ടം ശലഭങ്ങളായാണല്ലേ.. നല്ല ഓര്‍കളെല്ലാം അങ്ങനെത്തന്നെയാണ്. നല്ല അനുഭവങ്ങളാണല്ലോ നാമെപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും.
ഓര്‍മ തിരിച്ചറിവാണ്. ഓര്‍മ നഷ്ടപ്പെട്ടവന് തിരിച്ചറിവാണ് നഷ്ടപ്പെടുന്നത്.

ആളെ തിരിച്ചറിയാതാവുക. സമയവും കാലവും തിരിച്ചറിയാതാവുക. തന്നെത്തന്നെ തിരിച്ചറിയാതാവുക.

മറവികള്‍ പലതരത്തിലും ഭാവത്തിലുമുണ്ട്, ഓര്‍മകളും. മറവികള്‍ രോഗാവസ്ഥയുടെ ഭാഗമാവും. ചില മാനസികാവസ്ഥയുടെ ഭാഗമായും വരാം. പേരും തിയ്യതിയും പോലുള്ളവ ഓര്‍ത്തുവെക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെ ഓര്‍ത്തെടുക്കാനായി എന്നു വരില്ല. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പോലും കൃത്യമായി ഓര്‍ത്തുവെക്കുന്ന പലര്‍ക്കും ഇന്നും ഇന്നലെയും നടന്ന സംഭവങ്ങള്‍ ഓര്‍മയുണ്ടായിക്കൊള്ളണമെന്നില്ല. സംഭവങ്ങള്‍ ഓര്‍ത്തുവെക്കുന്ന ചിലര്‍ക്ക് പേരും തിയ്യതിയുമൊന്നും ഓര്‍ത്തുവെക്കാനായിക്കൊള്ളണമെന്നില്ല. ഇത്തരം മറവികളിലേറെയും അപകടകരമല്ല, ചിലതെല്ലാം സ്വാഭാവികവുമാണ്. എന്നാല്‍ വിചിത്രമായ മറവിയവസ്ഥയുമായി ജീവിക്കുന്ന ചിലരെ കണ്ടുമുട്ടേണ്ടി വരാറുണ്ട്, ചിലരുടെ ജീവിതങ്ങളില്‍. താനാരാണെന്നു പോലും അറിയാത്ത അവസ്ഥ.
മറവി തന്നെയല്ലെ ഭ്രാന്തിന്റെ തുടക്കം. ഉന്‍മാദാവസ്ഥ ഓര്‍മകള്‍ നഷ്ടപ്പെടുന്നതിന്റെ സുഖമാണെന്ന് തോന്നാറുണ്ട്. സുഖ സുന്ദരമായ ഭ്രാന്തെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതും ഓര്‍മകള്‍ മറയ്ക്കപ്പെടുകയും പകരം ഭാവനകളും ഭാവുകത്വവും നിറയുകയും ചെയ്യുന്ന സമയത്തെക്കുറിച്ചാവാം. ഓര്‍മകള്‍ നഷ്ടപ്പെട്ടവന്റെ ജീവിതം മറ്റൊരു ലോകത്താവും. ഓര്‍മയുള്ളവന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാവാം, ഓര്‍മയുള്ളവന് കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനാവാത്തത്ര താഴ്ചയിലുമാവാം ആ ലോകം.

അല്‍ഷിമേഴ്‌സ് പിടിപെട്ട തന്റെ അമ്മായിയുടെ നിത്യജീവിതത്തെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് അമേരിക്കക്കാരിയായ സൂസന്‍ ഫല്‍സോണ്‍. മറവി രോഗം ഒരാളുടെ ജീവിതത്തില്‍ എങ്ങനെ ഇടപെടുന്നു എന്നു കാണിക്കുന്ന ചിത്രങ്ങളാണവ. ഗ്രേസ് എന്ന് പേരുള്ള അമ്മായിയെ മറവിയുടെ ലോകത്തു നിന്നും തിരിച്ചുകൊണ്ടുവരാന്‍ അവരെടുത്ത കരുതലുകളെക്കൂടി ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്.

മറവിയിലേക്ക് ആണ്ടുപോകാതെ മുഖത്തെ പ്രസരിപ്പ് കാത്തുവെക്കാന്‍ ഇതിലൂടെ അവര്‍ക്കായി. മരുന്നുകഴിച്ച് വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട ജീവിതത്തില്‍ നിന്ന് അമ്മായിയെ മോചിപ്പിക്കാനുള്ള ശ്രമമായിരുന്നു സൂസന്റേത്. തനിക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ കാഴ്ചകള്‍ക്കുമുന്നില്‍ അമ്മായി സന്തോഷത്തോടെ നില്‍ക്കുന്ന രംഗം സൂസന്‍ ക്യാമറയില്‍ പകര്‍ത്തി. തന്റെ വെബ്‌സൈറ്റില്‍ ആ ചിത്രങ്ങളില്‍ ചിലത് സൂസന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറവിരോഗത്തെക്കുറിച്ച് വന്ന ഏറ്റവും നല്ല ഫോട്ടോഫീച്ചറാണത്.

ഓര്‍മകള്‍ക്കും പല ഭാവങ്ങളാണുണ്ടാവുക. കുട്ടിക്കാലത്തെ മഴയെ എല്ലാവരും ഓര്‍ക്കുന്നത് ഒരേ ജാലകപ്പഴുതിലൂടെയാവില്ലല്ലോ. ചിലര്‍ക്ക് മഴ പുറത്താണ് പെയ്യുക. മറ്റു ചിലര്‍ക്കത് വീട്ടിനകത്ത്, വേറെ ചിലര്‍ക്കത് മനസ്സിനകത്താവും.. ചിലര്‍ക്ക് മഴ നനഞ്ഞ ഓര്‍മ മതിയാവും ശരീരം നനയാന്‍. കുട്ടിക്കാലത്തെയും കൗമാരത്തെയും യുവത്വത്തെയും മാതാപിതാക്കളെയും കളിക്കൂട്ടുകാരെയും വിദ്യാലയത്തെയും കുറിച്ചുള്ള ഓര്‍മകളിലും ഈ വ്യത്യസ്ത ഭാവങ്ങള്‍ കാണാം.

ഓര്‍മകളും അനുഭവങ്ങളുമാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ ദുരനുഭങ്ങള്‍ മറക്കാനാവാത്തതിനാലാണല്ലോ ഹിറ്റ്‌ലര്‍ ഉണ്ടായത്. മറന്നിരിക്കേണ്ട അനുഭവങ്ങളും ഓര്‍ത്തിരിക്കേണ്ട അനുഭവങ്ങളുമുണ്ട്. മറക്കേണ്ടതെല്ലാം ഓര്‍മപ്പെടുത്താതിരിക്കുകയും ഓര്‍ത്തിരിക്കേണ്ടതെല്ലാം മറന്നുപോവാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ മാനസികാരോഗ്യം സമ്പൂര്‍ണമാവുന്നത്.

വാര്‍ദ്ധക്യവുമായി ബന്ധപ്പെടുത്തിയാണ് നാം മറവി ചര്‍ച്ച ചെയ്യാറുള്ളത്. പ്രായമാവുമ്പോള്‍ കാഴ്ചയും കേള്‍വിയും മങ്ങുന്നതുപോലെ നമ്മുടെ ഓര്‍മകളും മാഞ്ഞുതുടങ്ങുമെന്നാണ് പറയാറ്. പ്രായമേറുന്തോറും ഓര്‍മകള്‍ ആവശ്യമില്ലാതാവുന്നു എന്നാണ് അതിന്റെ ലളിതമായ കാരണം. സജീവമായ പ്രവര്‍ത്തനവും വലിയ പ്രതീക്ഷകളുമുള്ളവര്‍ക്കാണല്ലോ ഓര്‍മയുടെ തെളിച്ചവും അനുഭവത്തിന്റെ വെളിച്ചവും ആവശ്യമായി വരിക. പ്രായമാകുമ്പോഴുള്ള മറവികള്‍ പലപ്പോഴും അവര്‍ക്ക് വലിയ അനുഗ്രഹമായിത്തീരാറുമുണ്ട്. തന്നെ പരിഗണിക്കാത്ത, അവഗണിക്കുന്ന മക്കളുടെ ചെയ്തികളില്‍ നിരാശപ്പെടാതിരിക്കാനെങ്കിലും ഈ മറവികള്‍ അവരെ തുണക്കുമല്ലോ. വലിയ മറവിയിലേക്കുള്ള ഘട്ടംഘട്ടമായുള്ള നടന്നടുക്കലാവാം ഈ ചെറിയ മറവികള്‍.

തലച്ചോറിലുള്ള 100ബില്ല്യനോളം വരുന്ന ന്യൂറോണുകളാണ് നമുക്ക് സംവേദനക്ഷമത തരുന്നത്. ഇവയിലൂടെയാണ് നാം ഓര്‍ത്തെടുക്കുന്നതും ഓര്‍മകള്‍ സൂക്ഷിക്കുന്നതും. ന്യൂറോണുകളുടെ ഫലപ്രദമായ ഉദ്ദീപനമാണ് ഓര്‍മകളെ വീണ്ടെടുക്കുന്നത് എന്നാണ് ആരോഗ്യ ശാസ്ത്രം. ഇവയുടെ തളര്‍ച്ചയാണ് മറവി വളര്‍ത്തുന്നത് എന്നാണ് പഠനഫലങ്ങള്‍.

ആധുനിക, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും അന്തരീക്ഷ മലിനീകരണവും ഭക്ഷണത്തിലെ രാസപദാര്‍ത്ഥങ്ങളുടെ ആധിക്യവുമെല്ലാം ന്യൂറോണുകളെ തളര്‍ത്തുകയും അതുവഴി ഓര്‍മകളെ മറയ്ക്കുകയും ചെയ്യുന്നുണ്ട്. ജീവിതക്രമത്തിലുണ്ടായ മാറ്റങ്ങളും തിരക്കുപിടിച്ച ജീവിതവും മനുഷ്യന്റെ ഓര്‍മകളെ മായ്ച്ചുകൊണ്ടിരിക്കുകയാണ്.

വെറുതെ ഒന്ന് ഓര്‍ത്തിരിക്കാന്‍ പോലും സമയമില്ലാതായല്ലോ നമുക്ക്. ആദമിനെ സൃഷ്ടിച്ച ശേഷം, അല്ലാഹു ആദ്യം പഠിപ്പിച്ചു കൊടുത്തത് നാമങ്ങളാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരു മനുഷ്യന്‍ ആദ്യം കേട്ടു തുടങ്ങുന്നതും പറഞ്ഞു തുടങ്ങുന്നതും വസ്തുക്കളുടെയും ആളുകളുടെയും സ്ഥലങ്ങളുടെയും ജീവജാലങ്ങളുടെയും പേരുകളാണ്. മനുഷ്യന്‍ ആദ്യം മറന്നു തുടങ്ങുന്നതും പേരുകളാണെന്ന് ശാസ്ത്രം പറയുന്നു, പിന്നെ സ്വന്തം വേരുകളും.

മറവികള്‍ പല വിധമുണ്ട്. വ്യക്തിപരവും സാമൂഹികവുമായ മറവികള്‍. എല്ലാ മറവികളും രോഗാവസ്ഥയല്ല. ചില മറവികള്‍ കരുതിക്കൂട്ടിയുള്ളവയാണ്. കരുതിക്കൂട്ടിയുള്ള മറവികള്‍ ജീര്‍ണമായ മനസ്സിന്റെ പ്രതിഫലനമാണ്. താന്‍ വന്ന വഴിയെക്കുറിച്ചും തന്റെ സ്വത്വത്തെക്കുറിച്ചുമുള്ള മറവികള്‍ നമ്മുടെ വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ട്.

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ഓര്‍മകളുടെ തെളിച്ചത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. നിറഞ്ഞ വയറിന് ഓര്‍മകളെ പുറത്തെടുക്കാനായിക്കൊള്ളണമെന്നില്ല. ജീവിതത്തിലുണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും ചിലരെ അന്ധന്‍മാരാക്കിത്തീര്‍ക്കാറുണ്ട്. മാനസികമായ അന്ധതയാണ് മറവികള്‍. മാതാപിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളും കടപ്പാടുകളും നിര്‍വഹിക്കാന്‍ തടസ്സമാവുന്ന തരത്തിലുള്ള കപടമറവികള്‍.

ജീവിതത്തിലുണ്ടാവുന്ന തളര്‍ച്ചയും തകര്‍ച്ചയും പരീക്ഷണങ്ങളുമാവും പിന്നീട് അത്തരം ഓര്‍മകളെ ചിലപ്പോള്‍ വീണ്ടെടുത്തുതരിക. വൃദ്ധസദനങ്ങള്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും തെരുവിലുപേക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവും ഈ മറവികളുടെ പ്രതിഫലനമാണ്.

രാഷ്ട്രീയമായ മറവികളും സാമൂഹികമായ മറവികളുമുണ്ട്. ചരിത്രപരമായ മറവികളാണ് ഏറ്റവും അപകടകരം. അത് സാമൂഹിക സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. നാം നാമായിത്തീര്‍ന്നതെങ്ങനെ എന്നത് മറന്നുപോയാല്‍ പിന്നെ എങ്ങനെയാണ് മുന്നോട്ടു നടന്ന് മുന്നേറുക. വ്യക്തിതാല്‍പര്യങ്ങളുടെ സംരക്ഷണത്തിനും രാഷ്ട്രീയ ലാഭത്തിനുമായി സമൂഹത്തിനുമേല്‍ രാഷ്ട്രീയ പാര്‍ട്ടികളും ആധുനിക മാധ്യമങ്ങളും കച്ചവട കുത്തകകളും അടിച്ചേല്‍പ്പിക്കുന്ന ചില മറവികളുണ്ട്. അവര്‍ അനുഭവങ്ങളില്‍ കൃത്രിമം നടത്തുകയും ഓര്‍മകളില്‍ മായം ചേര്‍ക്കുകയും ചെയ്യും. യുവസമൂഹത്തിലെ അരാഷ്ട്രീയവല്‍ക്കരണം ഇത്തരം മറവികളിലൂടെ രൂപപ്പെട്ടതാണ്.

കപട അല്‍ഷിമേഴ്‌സ് പിടിപെട്ട വലിയൊരു ജനവിഭാഗത്തിന്റെ ഓര്‍മകളെ തിരിച്ചെടുക്കാന്‍ അവരുടെ ജീവിത്തില്‍ തന്നെ ചില തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ഉണ്ടാവേണ്ടിവരും. ചിലപ്പോള്‍ ഓര്‍മകളെ തിരിച്ചെടുക്കുന്നത് അതിനു പ്രചോദനമാവുന്ന ചില സാഹചര്യങ്ങളാണല്ലോ. ജീവിതത്തില്‍ ഒരു ഫഌഷ്ബാക്ക് ആവശ്യമായി വരാതിരിക്കില്ല ആര്‍ക്കും.

74-ലെത്തിയ പുനത്തില്‍ കുഞ്ഞബ്ദുല്ല തന്റെ ഓര്‍മകളില്‍ മങ്ങലേറ്റിട്ടില്ലെന്ന് എഴുതിയത് കഴിഞ്ഞ ആഴ്ചയാണ്. കുട്ടിക്കാലത്തെക്കുറിച്ച് സുന്ദരമായി ഓര്‍ത്തെഴുതാന്‍ അദ്ദേഹത്തിനിപ്പോഴും ആവുന്നുണ്ട്. എന്തുകൊണ്ടാണ് പ്രായമേറും തോറും മനുഷ്യരെല്ലാം കുട്ടിക്കാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ വല്ലാതെ സ്വപ്‌നം കണ്ടുതുടങ്ങുന്നത്.

ഒരു മരം, അതിന്റെ തടിക്കും ചില്ലകള്‍ക്കും തളര്‍ച്ചയനുഭവപ്പെട്ടുതുടങ്ങുമ്പോഴാവും, തന്റെ വേരുകളുടെ കരുത്തിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുക. ചെറിയ ഒരു കാറ്റിലും മഴയിലും തളര്‍ന്നുവീഴാതെ തനിക്ക് പിടിച്ചുനില്‍ക്കാനാവുമോ എന്ന ഭീതി നിറയുമ്പോഴാണ് തന്നെ ഇത്രയും നാളും മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയ വേരുകളെക്കുറിച്ച് ഓര്‍ക്കുക. ~
ആ ഓര്‍മകളാണ് പിന്നീട് കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ ആ മരത്തിന് കരുത്തു നല്‍കുന്നത്.

നല്ല അനുഭവങ്ങളും ഓര്‍മകളുമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നത് പരീക്ഷണങ്ങളിലൂടെ കണ്ടെത്തേണ്ട വസ്തുതയല്ലല്ലോ.



http://www.chandrikadaily.com/contentspage.aspx?id=39594



Comments

  1. നല്ല അനുഭവങ്ങളും ഓര്‍മകളുമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നത് പരീക്ഷണങ്ങളിലൂടെ കണ്ടെത്തേണ്ട വസ്തുതയല്ലല്ലോ...തീര്‍ച്ചയായും.

    ReplyDelete
  2. ഓര്‍മ്മകളില്ലെില്‍ ജീവിതമെവിടെ

    കനപ്പെട്ട ലേഖനം

    ReplyDelete
  3. നല്ല ലേഖനം ..മറവി ഒരു തരത്തിൽ അനുഗ്രഹം എങ്കിലും ...എല്ലാം മറക്കുന്നത്..ആലോചിക്കാൻ സാധികുന്നില്ല ..ഭാസ്കരൻ മാഷെ പറ്റി എഴുതിയത്
    ഹൃദയസ്പർശിയായി ...

    ReplyDelete

  4. എല്ലാം ഓർമയുണ്ട്. ഒന്നിച്ചൊരിക്കൽ പുറത്തെടുക്കാനായി പാത്തു വച്ചിരിക്കുന്നു.
    കാണാം.

    ReplyDelete
  5. എന്റെ പ്രഭാതം നല്ല ഒരു ഓര്മക്ക് വേദി ആയി ..

    Thanks a lot MUkhthar for sharing this..

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.